Powered By Blogger

Monday, May 26, 2014

കാൽപ്പന്തുകളിക്കാലം

 
പന്തുകളിയുടെ താളവും വേഗവും മനസിലെയ്ക്കിരച്ചു കയറിയത് ഹൈസ്കൂൾ കാലത്താണ്. തുണിപ്പന്തു കളിച്ചു കാലുരഞ്ഞു പൊട്ടിയ നീറ്റലുകൾക്ക് മേൽ കളി നന്നായെന്ന കോംപ്ലിമെന്റുകൾ നനുത്ത തൂവല്സ്പർശമായി തലോടിയ കാലം. ബില്ലിയുടെ ബൂട്ടുകളെന്ന ചിത്രകഥയും വിംസിയുടെ റിപ്പോര്ട്ടുകളും സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന കാലം. റെഡിയോയിലെ ഫുട്ബോൾ കമന്ടറികളിൽ നിറഞ്ഞിരുന്ന കിഷാനുഡേയും ബികാസ് പാഞ്ചിയും ബാബുമണിയും മാത്രമല്ല ഭാരതത്തിനു പുറത്താണ് ശരിക്കും പന്തുകളിയുള്ളത് എന്ന് മനസിലാക്കിയ കാലം.

86 വേൾഡ് കപ്പ് അര്ജന്റിന നേടുമ്പോൾ ടീവി എന്ന വിശിഷ്ട വസ്തുവിൽ കളി  കാണാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു. വായിച്ചു കൂട്ടിയ കായിക കോളങ്ങളിൽ നിന്ന് മറഡോണ ഇറങ്ങി വന്ന് മായിക ചലനങ്ങൾ നടത്തി. സോക്രട്ടീസും മത്തെയൂസും സാങ്കല്പ്പിക ടാക്ളിങ്ങുകൾ നടത്തി. ഗോളെന്നുറച്ച അവസരങ്ങൾ പുംപിഡോ കുത്തിയകറ്റി. കളി കണ്ടു വിശേഷങ്ങൾ പങ്കു വയ്ക്കുന്ന മുതിര്ന്നവരുടെ സംഭാഷണങ്ങൾക്ക് ചെവികൂർപ്പിച്ചു പിടിച്ചെടുത്ത് എന്റെ വക പൊലിപ്പിയ്ക്കലുകൾ നടത്തി കൂട്ടുകാരോട് പങ്കു വച്ചു ഞാൻ മിടുക്കനായി. പിന്നീടെപ്പോളോക്കെയോ ആ കളികൾ റീ ടെലികാസ്റ്റ് ചെയ്തു കണ്ടപ്പോൾ ഞാൻ ഭാവനയിൽ കണ്ട പലതും സത്യം തന്നെ ആയിരുന്നു എന്നറിഞ്ഞ് പുളകിതനായി! അടുത്ത വേൾഡ് കപ്പ്‌ വന്നപ്പോളെയ്ക്കും വീട്ടില് ടി വി വന്നെങ്കിലും സംഘം ചേർന്ന് കളി കാണുന്നതിലെ സന്തോഷം അനുഭവിക്കാൻ കാൽ കിലോമീറ്റർ അകലെ ഉള്ള പ്രദീപേട്ടന്റെ വീട്ടില്, മുതിര്ന്നവരും ചേട്ടന്മാരും ഒക്കെയുള്ള കൂട്ടത്തിൽ ഞാനും അംഗമായി. ചില ദിവസങ്ങളിൽ കൂട്ടം വികസിച്ചു എഴുപതിലധികം ആളുകളായി! ബെറ്റുകളും വാഗ്വാദങ്ങളും നടന്നു. ആവേശത്തള്ളലിൽ നിറഞ്ഞ മനസുമായി ഉറങ്ങാൻ കിടന്നിട്ടുമുറക്കം വരാതെ പാതിരാവിലെ കളിയുടെ നേരം നോക്കിയിരുന്ന ദിനങ്ങൾ.

പിന്നീട് ഓരോ ലോക കപ്പ്‌ കാലത്തും ഇതെല്ലാമാവര്ത്തിച്ചു.സ്ഥലവും ആളുകളും അങ്ങൊട്ടുമിങ്ങൊട്ടുമൊക്കെ മാറിയെന്നു മാത്രം. ഇന്നുമുണ്ടാവേശം. ഒരു കളിയും വിടാതെ കാണാൻ... ഒക്കുമെങ്കിൽ കൂട്ടം കൂടിയിരുന്നു കാണാൻ.

കാഴ്ചക്കാരൻ എന്ന നിലയിൽ ഇതുവരെയുള്ള എന്റെ ലോക കപ്പ്‌ എക്സ്പീരിയന്സിലെ ചില അനുഭവങ്ങളാണ് കാല്പ്പന്തുകളിക്കാലം എന്ന സീരീസിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മിക്കതും തമാശകൾ - നാട്ടിന്പുറത്തിന്റെ നന്മ മേമ്പൊടി ചേർത്തവ. 

2 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വരട്ടെ ,,ഞങ്ങള്‍ കാത്തിരിക്കുന്നു

Cv Thankappan said...

ആശംസകള്‍